വാഷിംഗ്ടൺ: ബ്രിട്ടീഷ് വാർത്താ ഏജൻസിയായ ബിബിസിക്ക് (BBC) എതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 10 ബില്യൺ ഡോളറിന്റെ (ഏകദേശം 84,000 കോടി രൂപ) മാനനഷ്ടക്കേസിൽ വിചാരണ അടുത്ത വർഷം ആരംഭിക്കും. ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി റോയ് കെ. ആൾട്ട്മാൻ ആണ് കേസിൽ വിചാരണ തീയതി നിശ്ചയിച്ചത്. 2027 ഫെബ്രുവരി 15-ന് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന വിചാരണ ആരംഭിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ട്രംപിന്റെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ ബിബിസി എഡിറ്റ് ചെയ്ത് വികൃതമായി പ്രചരിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. മാനനഷ്ടത്തിന് 5 ബില്യൺ ഡോളറും തെറ്റായ വ്യാപാര രീതികൾ പിന്തുടർന്നതിന് (Unfair trade practices) 5 ബില്യൺ ഡോളറും ഉൾപ്പെടെ ആകെ 10 ബില്യൺ ഡോളറാണ് ട്രംപ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് തള്ളിക്കളയണമെന്ന് ബിബിസി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രസംഗം എഡിറ്റ് ചെയ്തതിൽ ബിബിസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

