കാൻബറ: മിഡിൽ ഈസ്റ്റിലെ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം (DFAT) യാത്രാ നിർദ്ദേശങ്ങൾ പുതുക്കി നിശ്ചയിച്ചു. നിലവിൽ ഇറാൻ, ഇസ്രായേൽ, ലെബനൻ, പലസ്തീൻ എന്നിവിടങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന് (Do Not Travel) ‘സ്മാർട്ട് ട്രാവലർ’ (Smartraveller) വഴി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
യുഎഇ, ഖത്തർ, കുവൈറ്റ്: ഈ രാജ്യങ്ങളിലൂടെയുള്ള യാത്രകൾക്ക് ‘അതീവ ജാഗ്രത’ (Exercise a high degree of caution) പാലിക്കണം. വിമാനത്താവളങ്ങൾ അടച്ചിടാനും സർവീസുകൾ പെട്ടെന്ന് റദ്ദാക്കാനും സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണം.
വിദേശത്ത് കുടുങ്ങിയവർ: നിലവിൽ മിഡിൽ ഈസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കാർ അറിയിച്ചു. വാണിജ്യ വിമാനങ്ങൾ ലഭ്യമാണെങ്കിൽ എത്രയും വേഗം മടങ്ങാൻ ശ്രമിക്കണം.
രജിസ്ട്രേഷൻ: വിദേശത്തുള്ള എല്ലാ ഓസ്‌ട്രേലിയക്കാരും സ്മാർട്ട് ട്രാവലർ പോർട്ടലിൽ അടിയന്തരമായി രജിസ്റ്റർ ചെയ്യണം. ഇതുവഴി മാത്രമേ സർക്കാരിന് നിങ്ങളെ ബന്ധപ്പെടാനും അടിയന്തര ഘട്ടങ്ങളിൽ സഹായിക്കാനും സാധിക്കൂ.
വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി: ക്വാണ്ടാസ് (Qantas) തങ്ങളുടെ പെർത്ത്-ലണ്ടൻ സർവീസുകൾ സിംഗപ്പൂർ വഴി തിരിച്ചുവിട്ടു. മിഡിൽ ഈസ്റ്റ് വ്യോമപാത ഒഴിവാക്കുന്നതിനാലാണിത്. ദുബായ് വഴിയുള്ള എമിറേറ്റ്‌സ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും വൻതോതിലുള്ള തിരക്കും കാലതാമസവും അനുഭവപ്പെടുന്നുണ്ട്

