ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 5-ന് (വ്യാഴം) നടത്താനിരുന്ന പരീക്ഷകളാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (CBSE) മാറ്റിയത്.
ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ മാർച്ച് 2-ന് നടക്കേണ്ടിയിരുന്ന പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.

