കോഴിക്കോട്: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നടപടി കടുപ്പിച്ച് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റ്. സമരത്തിൽ പങ്കെടുത്ത നഴ്സുമാർ ഉടൻ ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകി. പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ ഹോസ്റ്റൽ സൗകര്യം നൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്.
സംസ്ഥാന വ്യാപകമായി യു.എൻ.എ (UNA) നടത്തുന്ന നഴ്സുമാരുടെ പണിമുടക്കിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇന്നലെ സമരക്കാരെ ആശുപത്രിക്ക് ഉള്ളിൽ പൂട്ടിയിട്ടതായി പരാതി ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ ഹോസ്റ്റലിൽ നിന്നും പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. മാനേജ്‌മെന്റിന്റെ ഈ നടപടി നഴ്സുമാരെ ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണെന്ന് സംഘടന ആരോപിച്ചു.
അതേസമയം, ഹോസ്റ്റൽ ഒഴിയണമെന്ന നോട്ടീസ് ലഭിച്ചതോടെ നഴ്സുമാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. താമസസൗകര്യം നിഷേധിച്ചാലും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യു.എൻ.എ ഭാരവാഹികൾ വ്യക്തമാക്കി. നഴ്സുമാരുടെ സമരം മൂലം ആശുപത്രിയുടെ പ്രവർത്തനം നിലവിൽ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഹോസ്റ്റലിൽ നിന്നുള്ള പുറത്താക്കൽ നടപടി വലിയ മാനുഷിക പ്രശ്നങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ നഴ്സുമാർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

