ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ബംഗ്ലാദേശിന് താങ്ങായി ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്‌ലൈൻ വഴി ബംഗ്ലാദേശിലേക്കുള്ള ഡീസൽ വിതരണം ഇന്ത്യ പുനഃരാരംഭിച്ചു.അസമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് ഏകദേശം 5,000 ടൺ ഡീസൽ ചൊവ്വാഴ്ചയോടെ ബംഗ്ലാദേശിലെത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ (BPC) ചെയർമാൻ മുഹമ്മദ് റൈസാനൂർ റഹ്മാൻ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് ബംഗ്ലാദേശിൽ ഇന്ധനക്ഷാമം രൂക്ഷമാക്കിയത്. ഉപയോഗിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.ഇന്ത്യയിൽ നിന്നുള്ള ഡീസൽ വിതരണം പുനഃരാരംഭിച്ചത് അയൽരാജ്യത്തെ നിലവിലെ വലിയ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

