ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. വ്യക്തിനിയമങ്ങളിലെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ ഏകീകൃത സിവിൽ കോഡ് സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാക്‌സിയ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.
വ്യക്തിനിയമങ്ങൾ പൂർണ്ണമായും റദ്ദാക്കുന്നത് നിയമപരമായ ശൂന്യതയ്ക്ക് കാരണമായേക്കാം. അതിനാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന കാര്യത്തിൽ പാർലമെന്റാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കി.മുസ്ലീം വ്യക്തിനിയമങ്ങൾ പ്രകാരം സ്ത്രീകൾ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. പരിഷ്കാരങ്ങൾ വരുത്തുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.

