കോന്നി: കോന്നി മെഡിക്കൽ കോളേജിലെ പരിമിതികൾ എണ്ണമിട്ടു നിരത്തി സർജറി വിഭാഗത്തിൽ നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ്. മെഡിക്കൽ കോളേജിൽ നേരിട്ടെത്തി പരിശോധിച്ചാൽ ആർക്കും ഈ അപര്യാപ്തതകൾ ബോധ്യപ്പെടുമെന്നും മന്ത്രി വീണ ജോർജിന്റെ പ്രതികരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ പോരായ്മകൾ രോഗികളെ മുൻകൂട്ടി അറിയിക്കുക എന്നത് ഡോക്ടർമാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ അത്യാധുനിക ഐ.സി.യു സംവിധാനങ്ങളുടെ അഭാവം, വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ്, തിയേറ്ററിലെ സൗകര്യമില്ലായ്മ, മരുന്ന് ക്ഷാമം തുടങ്ങിയ എട്ടോളം ഗുരുതരമായ പ്രശ്നങ്ങളാണ് ഡോ. ശിവപ്രസാദ് നോട്ടീസിലൂടെ പൊതുജന ശ്രദ്ധയിൽപ്പെടുത്തിയത്. മതിയായ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ നടത്തുന്നത് രോഗികളുടെ ജീവന് ഭീഷണിയാണെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആശുപത്രിയെ അവഹേളിക്കാനാണ് ഇത്തരമൊരു നോട്ടീസ് പതിപ്പിച്ചതെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ശിവപ്രസാദിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, കോന്നി മെഡിക്കൽ കോളേജിന്റെ വികസനത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

