ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭ തള്ളി. പ്രമേയത്തിന്മേലുള്ള ചർച്ചകൾക്കും ബഹളങ്ങൾക്കും ഒടുവിൽ ഭൂരിപക്ഷമില്ലെന്ന് കണ്ടതിനെത്തുടർന്നാണ് പ്രമേയം തള്ളിയത്.
ഇതിനുപിന്നാലെ ശക്തമായ പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ സഭ പിരിഞ്ഞു.സ്പീക്കറുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. സഭാനടപടികളിൽ സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്നതായിരുന്നു പ്രധാന ആരോപണം.
പ്രമേയം പരിഗണനയ്ക്ക് എടുത്തപ്പോൾ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. സ്പീക്കർ ഭരണഘടനാപരമായ പദവിയുടെ അന്തസ്സ് പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, സഭാനടപടികൾ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. സ്പീക്കർക്ക് സഭയുടെ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഭരണപക്ഷ അംഗങ്ങൾ അവകാശപ്പെട്ടു.

