ബൈറൺ ബേ: ഓസ്ട്രേലിയയിലെ വിനോദസഞ്ചാര കേന്ദ്രമായ ബൈറൺ ബേയിൽ കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയം. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയിൽ നഗരമധ്യത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ബൈറൺ സ്ട്രീറ്റ്, ജോൺസൺ സ്ട്രീറ്റ് തുടങ്ങിയ ഭാഗങ്ങളിൽ മുട്ടറ്റം വെള്ളം ഉയർന്നതോടെ ജനജീവിതം സ്തംഭിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ പകുതിയോളം ഉയരത്തിൽ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ.
ന്യൂ സൗത്ത് വെയ്ൽസിന്റെ വടക്കൻ നദിക്കരകളിൽ വെറും ഒരു മണിക്കൂറിനുള്ളിൽ 75 മില്ലിമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. ബാലിനയിൽ ഉച്ചയ്ക്ക് 12.15 വരെയുള്ള മൂന്ന് മണിക്കൂറിൽ 86 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബ്യൂറോ ഓഫ് മെറ്റീരിയോളജി (BOM) മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയ്ൽസിന് പുറമെ ക്വീൻസ്ലൻഡിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇപ്സ്വിച്ച്, ലോഗൻ, ബ്രിസ്ബേൻ സിറ്റി, മോർട്ടൺ ബേ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തേക്കാം. സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ചകളിൽ വലിയ തോതിലുള്ള വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിരുന്നു. നോർത്തേൺ ടെറിട്ടറിയിൽ പതിറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് നിലവിലുള്ളത്.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഇത്രയധികം മഴ ലഭിക്കാൻ കാരണം ‘മാഡൻ-ജൂലിയൻ ഓസിലേഷൻ’ (MJO) എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൂമധ്യരേഖയ്ക്ക് സമീപം 30 മുതൽ 60 ദിവസത്തെ ഇടവേളകളിൽ ആഗോളതലത്തിൽ സഞ്ചരിക്കുന്ന മഴയുടെയും കൊടുങ്കാറ്റിന്റെയും സ്പന്ദനമാണിത്. മാർച്ച് അവസാന വാരം വരെയും ഏപ്രിൽ ആദ്യവും ഓസ്ട്രേലിയയുടെ വടക്കൻ, മധ്യ ഭാഗങ്ങളിൽ മഴ തുടരാൻ ഇത് കാരണമാകും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വടക്കൻ മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ മഴ കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

