ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനായി സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് രൂപം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഏപ്രിൽ 7 മുതൽ കേസിൽ വാദം കേൾക്കുക.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ബെഞ്ചിന് നേതൃത്വം നൽകുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഇതിൽ ജസ്റ്റിസ് ബി.വി. നാഗരത്ന വനിതാ സാന്നിധ്യമാണ്.
ഏപ്രിൽ 7 മുതൽ 22 വരെയാണ് കേസിൽ വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കുന്നത്.ഏപ്രിൽ 7 മുതൽ 9 വരെ പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെ വാദം നടക്കും.ഏപ്രിൽ 14 മുതൽ 16 വരെ പുനഃപരിശോധനയെ എതിർക്കുന്നവരുടെ വാദം കേൾക്കും.ഏപ്രിൽ 21-ന് മറുപടി വാദങ്ങളും 22-ന് അമിക്കസ് ക്യൂറിയുടെ അന്തിമ വാദങ്ങളും നടക്കും.
ശബരിമല യുവതീ പ്രവേശനം മാത്രമല്ല, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ പരിച്ഛേദന (FGM) തുടങ്ങിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹർജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്.2018 സെപ്റ്റംബർ 28-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ഈ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികളാണ് ഇപ്പോൾ വിശാലമായ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നത്.

