കേരളം വോട്ടുപുരയിലേക്ക് നീങ്ങാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, മുന്നണികളെല്ലാം പ്രചാരണത്തിന്റെ അവസാന ഘട്ട ആവേശത്തിലാണ്. വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.
കൊട്ടികലാശം നാളെയാണെന്നിരിക്കെ പ്രധാന നഗരങ്ങളിലും ജങ്ഷനുകളിലും ശക്തിപ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ.പരസ്യപ്രചാരണം അവസാനിക്കുന്നതോടെ വോട്ടർമാരുടെ വീടുകൾ നേരിൽ സന്ദർശിച്ചുള്ള നിശബ്ദ പ്രചാരണത്തിലേക്ക് സ്ഥാനാർത്ഥികൾ കടക്കും.
വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി സംസ്ഥാനത്തുടനീളം കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിക്കും.ദേശീയ-സംസ്ഥാന നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ തമ്പടിച്ച് അവസാന വട്ട പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.

