സൗൾ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ദക്ഷിണകൊറിയൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി ദക്ഷിണകൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് സമീപം നങ്കൂരമിട്ടിരുന്ന ‘എച്ച്എംഎം നാമു’ എന്ന കപ്പലിലാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ അപകടമുണ്ടായത്. ഇറാനു നേരെ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പനാമയുടെ പതാകയേന്തി സഞ്ചരിക്കുന്ന 180 മീറ്റർ നീളമുള്ള ഈ കപ്പലിൽ സ്ഫോടനം നടക്കുമ്പോൾ ആറ് ദക്ഷിണകൊറിയക്കാരും 18 വിദേശ പൗരന്മാരും ഉൾപ്പെടെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഫോടനത്തിന്റെ കൃത്യമായ കാരണവും കപ്പലിനുണ്ടായ നാശനഷ്ടങ്ങളും നിലവിൽ അധികൃതർ അന്വേഷിച്ചു വരികയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ കപ്പലിന് നേരെയുണ്ടായ ഈ അപകടത്തെ അതീവ ഗൗരവത്തോടെയാണ് രാജ്യാന്തര സമൂഹം വീക്ഷിക്കുന്നത്.

