എൻജാമേന: പടിഞ്ഞാറൻ ആഫ്രിക്കയിലെ ബൊക്കോ ഹറാം ഭീകരസംഘടന നടത്തിയ ആക്രമണത്തിൽ ചാഡിൽ 23 സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സൈന്യം പുറത്തുവിട്ട വിവരങ്ങളിലാണ് സംഭവം സ്ഥിരീകരിച്ചത്.ചാഡിലെ ലേക്ക് ചാഡ് മേഖലയിലുള്ള ബർക്കാ ടോളോറോം ദ്വീപിലെ സൈനിക ക്യാമ്പിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് നൈജീരിയ ആസ്ഥാനമായ ഭീകരസംഘടന ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ 26 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സൈന്യം തിരിച്ചടിച്ച് ആക്രമണം പ്രതിരോധിക്കുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
സംഭവത്തെ ചാഡ് പ്രസിഡന്റ് മഹാമത്ത് ഇട്രിസ് ഡെബി ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
കാമറൂൺ, നൈജർ, നൈജീരിയ, ചാഡ് എന്നിവയുടെ അതിർത്തി പ്രദേശമായ ലേക്ക് ചാഡ് മേഖലയിൽ ബൊക്കോ ഹറാം വർഷങ്ങളായി സജീവമാണ്. ഈ പ്രദേശത്ത് സൈനിക ക്യാമ്പുകളെയും സാധാരണ ജനങ്ങളെയും ലക്ഷ്യമിട്ട് ആവർത്തിച്ച് ആക്രമണങ്ങൾ നടക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമാക്കുന്ന സാഹചര്യമാണ്.

