നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിലെ ടയറിൽ തീപ്പിടിത്തമുണ്ടായി. ഇസ്താംബൂളിൽ നിന്ന് എത്തിയ എയർബസ് A330 വിമാനത്തിലാണ് സംഭവം ഉണ്ടായത്
തിങ്കളാഴ്ച രാവിലെ വിമാനം റൺവേയിലൂടെ സഞ്ചരിക്കുമ്പോൾ വലതുവശത്തെ പിൻചക്ര ഭാഗത്ത് നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 277 യാത്രക്കാരെയും 11 ജീവനക്കാരെയും എമർജൻസി എക്സിറ്റുകൾ വഴി സുരക്ഷിതമായി ഒഴിപ്പിച്ചതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റിയും ടർക്കിഷ് എയർലൈൻസും അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അഗ്നിശമനസേന ഉടൻ എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ ഏക റൺവേ താൽക്കാലികമായി അടച്ചതോടെ നിരവധി വിമാന സർവീസുകൾക്ക് വൈകല്യമുണ്ടായി. പിന്നീട് വിമാനം ടാക്സിവേയിലേക്ക് മാറ്റിയ ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്.
വിമാനത്തിലെ ഹൈഡ്രോളിക് പൈപ്പിലുണ്ടായ സാങ്കേതിക തകരാറാണ് പുകയും തീപ്പിടിത്തത്തിനും കാരണമായതെന്ന പ്രാഥമിക നിഗമനമാണെന്ന് ടർക്കിഷ് എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ വിശദമായ സാങ്കേതിക പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ പകരം സർവീസ് ഒരുക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

