വാഷിംഗ്ടൺ/ടെൽ അവീവ്: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി നേരിട്ടുള്ള സൈനിക ഇടപെടലിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽപ്പര്യപ്പെടുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആണവ യുദ്ധമുനകൾ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം (HEU) ഇറാന്റെ പക്കൽ ഉള്ളിടത്തോളം കാലം യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. പ്രമുഖ അമേരിക്കൻ മാധ്യമമായ സിബിഎസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇറാനിൽ നിന്നും ആണവ വസ്തുക്കൾ പുറത്തെത്തിക്കാതെ പോരാട്ടം അവസാനിക്കില്ലെന്നും അവിടുത്തെ ആണവ കേന്ദ്രങ്ങൾ തകർക്കേണ്ടതുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഇത് എങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിന്, നേരിട്ട് ഇറാനിൽ പ്രവേശിച്ച് അവ പിടിച്ചെടുക്കുക എന്നതാണ് വഴിയെന്നും, ഒരു കരാറിന്റെ ഭാഗമായി ആണവ വസ്തുക്കൾ സുരക്ഷിതമാക്കാൻ അവിടേക്ക് കടന്നു ചെല്ലാൻ ട്രംപ് തന്നോട് പറഞ്ഞതായും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം, മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ഇറാൻ തങ്ങളുടെ മറുപടി നൽകിയതായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ വഴിയാണ് ഇറാൻ തങ്ങളുടെ നിലപാട് വാഷിംഗ്ടണിനെ അറിയിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തുന്നതും ഉൾപ്പെടെ 14 പോയിന്റുകളുള്ള സമാധാന നിർദ്ദേശമാണ് അമേരിക്ക സമർപ്പിച്ചിരുന്നത്. എന്നാൽ മേഖലയിൽ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതും നെതന്യാഹുവിന്റെ പ്രസ്താവനകളും നിലവിലുള്ള വെടിനിർത്തൽ കരാറിനെ അസ്ഥിരപ്പെടുത്തുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്

