തിരുവല്ല: തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ 24 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയിരുന്നു. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ സന്ദീപിനെ ഏറെ പ്രയത്നപ്പെട്ട്, ജെ.സി.ബി ഉപയോഗിച്ച് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരുക്കേറ്റ യാത്രക്കാരിൽ 21 പേരെ പുഷ്പഗിരി ആശുപത്രിയിലും മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തെ തുടർന്ന് തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കുറച്ചുസമയത്തേക്ക് കനത്ത ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

