ന്യൂഡൽഹി: നീറ്റ്-UG പരീക്ഷാ ക്രമക്കേട് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിനെതിരെ ശക്തമായ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മന്ത്രി രാജിവെക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ച് ഉന്നയിച്ചു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും അതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കാരണം 22 ലക്ഷംത്തിലധികം വിദ്യാർത്ഥികളുടെ ഭാവി ബാധിക്കപ്പെട്ടതായി രാഹുൽ ഗാന്ധി ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതായും അദ്ദേഹം വിമർശിച്ചു.“വിദ്യാർത്ഥികളുടെ കഠിനാധ്വാനം പാഴായിരിക്കുകയാണ്. ഈ വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാനിനെ ഉടൻ നീക്കണം” എന്ന നിലപാടാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. സംഭവത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പുതിയ പ്രസ്താവന. വിഷയത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ശക്തമാകുന്നത്.

