മെൽബൺ: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ പൗരയെന്ന ചരിത്രനേട്ടം സ്വന്തമാക്കി പതിനെട്ടുകാരിയായ ബിയാങ്ക അഡ്ലർ. മെൽബണിൽ നിന്നുള്ള ഈ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബുധനാഴ്ച പുലർച്ചെ നേപ്പാൾ സമയം 2:30 ഓടെയാണ് (മെൽബൺ സമയം രാവിലെ 6:30) 8,849 മീറ്റർ ഉയരമുള്ള എവറസ്റ്റിന്റെ നെറുകയിൽ എത്തിയത്. തന്റെ ഗൈഡുമാരായ പെംബ, ങ്ഡു എന്നിവർക്കൊപ്പമായിരുന്നു ബിയാങ്കയുടെ ഈ ചരിത്ര മുന്നേറ്റം.
തീവ്രമായ കാറ്റ് കാരണം കഴിഞ്ഞ വർഷം മേയിൽ കൊടുമുടിക്ക് വെറും 400 മീറ്റർ അകലെ വെച്ച് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എന്നാൽ തന്റെ രണ്ടാം ശ്രമത്തിൽ ബിയാങ്ക ലക്ഷ്യം കാണുകയായിരുന്നു. കൊടുമുടിയിലെത്തിയ ശേഷം ബിയാങ്ക തന്റെ പിതാവിനെ റേഡിയോ വഴി ബന്ധപ്പെട്ട് വിവരമറിയിച്ചു. മുകളിലെ കാലാവസ്ഥ വളരെ മോശമാണെങ്കിലും ശാരീരികമായി താൻ അതീവ സന്തുഷ്ടയാണെന്ന് ബിയാങ്ക പറഞ്ഞു. മുകളിലേക്ക് കയറുന്നതിനേക്കാൾ ദുഷ്കരമായിരുന്നു താഴേക്കുള്ള ഇറക്കമെന്നും സൗത്ത് സമ്മിറ്റിൽ വലിയ തിരക്കും ആളുകളുടെ നീണ്ട ക്യൂവും ഉണ്ടായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടി വന്നതായും പിന്നീട് ബിയാങ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ബിയാങ്കയുടെ മാതാപിതാക്കളായ പോളും ഫിയോണയും പ്രശസ്ത പർവതാരോഹകരാണ്. ഫിയോണ 2006 ലും പോൾ 2007 ലും എവറസ്റ്റ് കീഴടക്കി ചരിത്രം സൃഷ്ടിച്ചവരാണ്. അന്ന് ഇവരെ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ് കത്തെഴുതി അഭിനന്ദിച്ചിരുന്നു. മകളുടെ ഈ അപൂർവ്വ നേട്ടത്തിൽ തങ്ങൾ ഏറെ അഭിമാനിക്കുന്നതായി പിതാവ് പോൾ എബിസി ന്യൂസിനോട് പറഞ്ഞു. മെൽബണിൽ തിരിച്ചെത്തിയാൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മികച്ച രീതിയിൽ വിജയിക്കുക എന്നതാണ് ബിയാങ്കയുടെ അടുത്ത ലക്ഷ്യം. നിലവിൽ ക്യാമ്പ് 4-ൽ വിശ്രമിക്കുന്ന ബിയാങ്ക ഉടൻ തന്നെ ക്യാമ്പ് 2-ലേക്ക് മലയിറക്കം ആരംഭിക്കും.

