ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു. അരുണ്‍ കുമാർ തിവാരിയും സന്ദീപ് ആരെയും ആണ് മരിച്ചതെന്ന് നേപ്പാൾ അധികൃതർ അറിയിച്ചു. അധികൃതരുടെ വിവരമനുസരിച്ച് സന്ദീപ് ആരെ ബുധനാഴ്ചയും അരുണ്‍ കുമാർ തിവാരി വ്യാഴാഴ്ച വൈകുന്നേരവും എവറസ്റ്റിന്റെ ശിഖരത്തിലെത്തി. തിരിച്ചിറങ്ങുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്.
ഇരുവരിൽ ഒരാൾ ‘ഹില്ലറി സ്റ്റെപ്പ്’ മേഖലയ്ക്ക് സമീപവും മറ്റൊരാൾ ക്യാമ്പ്-2 ഭാഗത്തുമാണ് മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഈ വർഷം എവറസ്റ്റ് കയറാനായി നേപ്പാൾ നൂറുകണക്കിന് അനുമതിപത്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. തിരക്കും അതികഠിനമായ കാലാവസ്ഥയും ഉയർന്ന പ്രദേശങ്ങളിലെ ഓക്സിജൻ ക്ഷാമവും പർവതാരോഹകർക്കുള്ള വലിയ വെല്ലുവിളികളായി തുടരുകയാണ്.

