സിഡ്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; പത്ത് വിദ്യാർത്ഥികൾ ആശുപത്രിയിൽ, ഡ്രൈവറുടെ നില ഗുരുതരം

സിഡ്നി: പടിഞ്ഞാറൻ സിഡ്നിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂൾ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലും മരത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എർസ്കിൻ പാർക്ക് റോഡിലായിരുന്നു അപകടം. എർസ്കിൻ പാർക്ക് ഹൈസ്കൂളിലെ 11, 12 ക്ലാസുകളിലെ 41 വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് ബസിലുണ്ടായിരുന്നത്. പഠനയാത്ര കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

അപകടത്തെത്തുടർന്ന് ബസിനുള്ളിൽ കുടുങ്ങിപ്പോയ അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഡ്രൈവറെ അതീവ ഗുരുതരാവസ്ഥയിൽ വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനമോടിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൺട്രോൾ റൂമിൽ വിവരമറിഞ്ഞ ഉടൻ തന്നെ പത്തിലധികം ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയാണ് ബസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.

പരിക്കേറ്റ 16-നും 18-നും ഇടയിൽ പ്രായമുള്ള പത്ത് വിദ്യാർത്ഥികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ഒരു വിദ്യാർത്ഥിക്ക് എല്ലിന് പൊട്ടലേറ്റതായി സംശയമുണ്ട്. മറ്റ് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. ബസിലുണ്ടായിരുന്ന അധ്യാപകനും ബാക്കി 31 വിദ്യാർത്ഥികളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് രക്ഷിതാക്കൾ കൂട്ടത്തോടെ സ്ഥലത്തേക്ക് എത്തിയിരുന്നു. വലിയ മാനസികാഘാതത്തിലായ കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് സഹായം സ്കൂളിൽ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അപകടത്തെത്തുടർന്ന് എർസ്കിൻ പാർക്ക് റോഡിൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം രണ്ടു മണിക്കൂറോളം പൂർണ്ണമായി തടസ്സപ്പെട്ടു. അപകടത്തിൽ തകർന്ന പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ ഭാഗികമായി ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *