മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ്; പണം ഈടാക്കി തട്ടിപ്പിന് ശ്രമമെന്ന് മുന്നറിയിപ്പ്
മുഖ്യമന്ത്രി വി.ഡി സതീഷൻ്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് പ്രവർത്തിപ്പിച്ച് പണം ഈടാക്കി തട്ടിപ്പിന് ശ്രമമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫിസ്. “Chief Minister VDS” എന്ന പേരിലുള്ള പേജിലൂടെയാണ് പ്രതിമാസ സബ്സ്ക്രിപ്ഷൻ ഫീസായി 89 രൂപ ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.
വി.ഡി. സതീശൻ എന്ന് ഫെയ്‌സ്ബുക്കിൽ തിരയുമ്പോൾ കാണുന്ന നിരവധി അക്കൗണ്ടുകളിൽ ഒന്നായ ഈ പേജിന് ഏകദേശം 5.89 ലക്ഷം ഫോളോവേഴ്‌സുണ്ടെന്നാണ് റിപ്പോർട്ട്. എത്രപേർ പണം നൽകി സബ്സ്ക്രൈബ് ചെയ്തുവെന്ന വിവരം മറച്ചുവെച്ചിരിക്കുന്നതായും സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ പേരിൽ ഔദ്യോഗികമായി വെരിഫൈഡ് ചെയ്ത ഒരു ഫെയ്‌സ്ബുക്ക് പേജ് മാത്രമേ ഉള്ളൂവെന്നും സബ്സ്ക്രിപ്ഷൻ ആവശ്യപ്പെടുന്ന മറ്റു പേജുകൾ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ജനങ്ങൾ ഇത്തരം പേജുകളിൽ വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സാധാരണയായി സിനിമാതാരങ്ങളും ഇൻഫ്ലുവൻസർമാരുമാണ് ഫെയ്‌സ്ബുക്കിലെ പെയ്ഡ് സബ്സ്ക്രിപ്ഷൻ സംവിധാനം ഉപയോഗിക്കുന്നത്. ഈ സംവിധാനത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേതാക്കളുടെ പേരിൽ വ്യാജ പേജുകൾ സൃഷ്ടിച്ച് പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

