മെൽബൺ: ഓസ്ട്രേലിയൻ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന ഇതിഹാസ റെക്കോർഡ് കൊളിങ്വുഡ് താരം സ്കോട്ട് പെൻഡിൽബറിക്ക് സ്വന്തം. കരിയറിലെ തന്റെ 433-ാം മത്സരത്തിനായി കളത്തിലിറങ്ങിയതോടെയാണ് നോർത്ത് മെൽബൺ താരം ബ്രെന്റ് ഹാർവിയുടെ (432 മത്സരങ്ങൾ) റെക്കോർഡ് പെൻഡിൽബറി മറികടന്നത്. എന്നാൽ ഈ ചരിത്ര നേട്ടത്തോടൊപ്പം തന്നെ, ലീഗിലെ റെക്കോർഡുകൾ കണക്കാക്കുന്ന രീതിയെച്ചൊല്ലിയുള്ള പഴയ തർക്കം ഓസ്ട്രേലിയൻ കായിക ലോകത്ത് വീണ്ടും പുകയുകയാണ്.
നിലവിൽ വിക്ടോറിയൻ ഫുട്ബോൾ ലീഗ് , അതിനുശേഷമുള്ള എ.എഫ്.എൽ എന്നിവയിലെ മത്സരങ്ങൾ മാത്രമാണ് ഔദ്യോഗിക റെക്കോർഡിനായി അധികൃതർ കണക്കിലെടുക്കുന്നത്. എന്നാൽ, ദേശീയ ലീഗ് രൂപീകരിക്കുന്നതിന് മുൻപ് സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളിലെ ശക്തമായ ലീഗുകളിൽ കരിയർ മുഴുവൻ കളിച്ചുതീർത്ത പ്രമുഖ താരങ്ങളുടെ മത്സരങ്ങൾ ഈ റെക്കോർഡുകളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാലാണ് കായിക പ്രേമികൾക്കിടയിൽ തർക്കം കടുക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ അത് പൂർണ്ണമായ ഒരു ദേശീയ റെക്കോർഡാവുകയുള്ളൂ എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
ദീർഘകാലം നീണ്ട കരിയറിലെ പെൻഡിൽബറിയുടെ ഈ സമാനതകളില്ലാത്ത നേട്ടത്തെയും കായികക്ഷമതയെയും രാജ്യത്തെ പ്രമുഖ കായിക താരങ്ങളും ആരാധകരും ഒരേപോലെ അഭിനന്ദിക്കുന്നുണ്ട്. എങ്കിലും, റെക്കോർഡ് ബുക്കുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ മത്സരങ്ങൾക്ക് കൂടി തുല്യ പ്രാധാന്യം നൽകണമെന്ന ആവശ്യം ഈ നേട്ടത്തോടെ കായിക ലോകത്ത് വീണ്ടും ശക്തമായ ചർച്ചയായി മാറിയിരിക്കുകയാണ്.

