പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. സൈനികരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രെയിനെയാണ് ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക നിഗമനം.
ക്വറ്റയിൽ നിന്ന് പെഷാവറിലേക്കു പോവുകയായിരുന്ന ട്രെയിനിലുണ്ടായിരുന്നവരിൽ സൈനികരും ഉൾപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈദ് അവധി ആഘോഷിക്കാനായി യാത്രതിരിക്കുമ്പോഴായിരുന്നു സംഭവം.
സ്ഫോടനത്തിൽ ട്രെയിന്റെ എൻജിനും ചില ബോഗികളും പാളം തെറ്റി ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു.

