പഹൽഗാം ഭീകരാക്രമണം: ഹമാസുമായുള്ള ബന്ധസാധ്യതയും അന്വേഷിച്ച് എൻഐഎ

ജമ്മു കശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹമാസുമായുള്ള സാധ്യതയുള്ള ബന്ധവും പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസി (NIA) തീരുമാനിച്ചു. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ വ്യക്തമാക്കിയിരിക്കുന്നത്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ലക്ഷർ – ഇ – ത്വയിബ (LeT), അതിന്റെ പ്രോക്സി സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്നിവയ്ക്ക് ഗാസ ആസ്ഥാനമായുള്ള ഹമാസ്, കൂടാതെ അൽ ഖ്വയ്ദയും അനുബന്ധ സംഘടനകളുമായും പ്രവർത്തനപരമോ സാമ്പത്തികമോ ആശയപരമോ ആയ ബന്ധങ്ങളുണ്ടോയെന്നാണ് എൻഐഎ പരിശോധിക്കുന്നത്. 2023 ഒക്ടോബർ 7-ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെയും പഹൽഗാം ആക്രമണത്തിന്റെയും പ്രവർത്തനരീതികളിൽ ചില സാമ്യതകൾ കണ്ടെത്തിയതാണ് ഈ അന്വേഷണത്തിന് അടിസ്ഥാനമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

ഈ സാമ്യതകൾ യാദൃശ്ചികമാണോ അതോ പരിശീലനം, ആശയവിനിമയം, പ്രവർത്തന മാതൃകകൾ എന്നിവയിലൂടെ ബന്ധമുണ്ടോയെന്നതാണ് പരിശോധിക്കുന്നത്. ഹമാസിന്റെ പേര് ഒരു ഭീകരാന്വേഷണത്തിൽ എൻഐഎ ഔദ്യോഗികമായി പരാമർശിക്കുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങളും സഹായശൃംഖലകളും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനുമായി ബന്ധമുള്ള ഭീകരസംഘടനകളാണെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ നേരത്തേ കണ്ടെത്തിയിരുന്നു. TRF-ഉം LeT-ഉം ആക്രമണവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഹമാസും പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനകളും തമ്മിൽ സമീപകാലത്ത് വർധിച്ച ബന്ധങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും എൻഐഎയുടെ അന്വേഷണപരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഹമാസിന് നേരിട്ട് പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും, നിലവിൽ ബന്ധസാധ്യതകളാണ് പരിശോധിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *