സിഡ്നി: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശയും ധീരതയും പകർന്നുനൽകിയ പ്രശസ്ത ഓസ്‌ട്രേലിയൻ കാൻസർ ഗവേഷകനും പാത്തോളജിസ്റ്റുമായ പ്രൊഫസർ റിച്ചാർഡ് സ്കോലിയർ (59) അന്തരിച്ചു. അതീവ മാരകമായ മസ്തിഷ്ക കാൻസറിനോട് (Glioblastoma) മൂന്ന് വർഷത്തോളം ധീരമായി പോരാടിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2024-ലെ ‘കോ-ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തോടും കുടുംബത്തോടും ഒരുപോലെ അർപ്പണബോധം പുലർത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഭാര്യ കാറ്റി നിക്കോൾ അനുസ്മരിച്ചു. “ജീവിതത്തോട് വലിയ അഭിനിവേശമുള്ള ആളായിരുന്നു അദ്ദേഹം. എന്തിനും മുന്നിട്ടിറങ്ങാനുള്ള ആവേശം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു. സൈക്കിൾ സവാരിക്കോ മറ്റോ പോകുമ്പോൾ കുട്ടികൾക്കായി സാൻഡ്‌വിച്ചുകൾ പാക്ക് ചെയ്യുന്നതുപോലുള്ള ചെറിയ കാര്യങ്ങളിൽ പോലും അദ്ദേഹം വീട്ടിൽ സജീവമായി ഇടപെട്ടിരുന്നു,” ഭാര്യ പറഞ്ഞു.തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതം ഒരിക്കലും മക്കളുമായുള്ള ബന്ധത്തിന് തടസ്സമായിട്ടില്ലെന്ന് മകൾ എമിലി ഓർമ്മിച്ചു. “എത്ര തിരക്കുകൾക്കിടയിലും ഞങ്ങൾ പ്രാധാന്യം നൽകുന്ന കാര്യങ്ങൾക്കായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പുലർച്ചെ 5 മണിക്ക് നീന്തൽ പരിശീലനത്തിന് പോകാൻ ഡ്രൈവ് ചെയ്തുകൊണ്ട് അച്ഛൻ എപ്പോഴും കൂടെയുണ്ടാകുമായിരുന്നു,” എമിലി പറഞ്ഞു. “എന്റെ അച്ഛൻ എത്ര മികച്ചയാളാണെന്ന് എനിക്കറിയാമായിരുന്നു, ഇപ്പോൾ ലോകം മുഴുവൻ അത് കാണുന്നു,” മകൾ ലൂസി കൂട്ടിച്ചേർത്തു.ത്വക്ക് കാൻസർ (Melanoma) ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫസർ സ്കോലിയർ. തന്റെ സഹപ്രവർത്തകയായ പ്രൊഫസർ ജോർജിന ലോങ്ങുമായി ചേർന്ന് വികസിപ്പിച്ചെടുത്ത രോഗപ്രതിരോധ ചികിത്സാ രീതി (Immunotherapy), തനിക്ക് മസ്തിഷ്ക കാൻസർ ബാധിച്ചപ്പോൾ സ്വന്തം ശരീരത്തിൽ ലോകത്താദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിക്കാൻ അദ്ദേഹം സന്നദ്ധനാവുകയായിരുന്നു. ഈ പരീക്ഷണത്തിലൂടെ മസ്തിഷ്ക കാൻസർ ചികിത്സയിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തന്റെ രോഗവിവരങ്ങളും ചികിത്സാ ഘട്ടങ്ങളും അദ്ദേഹം പരസ്യമായി പങ്കുവെച്ചിരുന്നു. ഭാവിയിലെ കാൻസർ രോഗികൾക്ക് തന്റെ ഈ പരീക്ഷണ യാത്ര ഉപകരിക്കുമെന്ന വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹം വിടവാങ്ങിയത്. പ്രൊഫസർ റിച്ചാർഡ് സ്കോലിയറുടെ നിര്യാണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന് ഔദ്യോഗിക സംസ്ഥാന ബഹുമതികളോടെയുള്ള സംസ്കാരം പ്രഖ്യാപിക്കുകയും ചെയ്തു. ഭാര്യ കാറ്റിയും എമിലി, മാത്യു, ലൂസി എന്നീ മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ലോകപ്രശസ്ത കാൻസർ ഗവേഷകൻ പ്രൊഫ. റിച്ചാർഡ് സ്കോലിയർ അന്തരിച്ചു; വിടപറഞ്ഞത് സ്വന്തം ശരീരത്തിൽ പരീക്ഷണ ചികിത്സ നടത്തിയ അസാധാരണ പ്രതിഭ

