വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ഇന്ന് (ഞായറാഴ്ച) ഒപ്പുവെച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാസങ്ങളായി തുടരുന്ന ചർച്ചകൾക്ക് പിന്നാലെ കരാറിന്റെ അന്തിമ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചെന്നാണ് വിവരം. കരാർ നിലവിൽ വന്നാൽ 60 ദിവസത്തെ വെടിനിർത്തൽ തുടരുമെന്നും, ആഗോള വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായി തുറക്കുന്നതിനും വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ ആരംഭിക്കുമെന്നും പറയുന്നു.
അതേസമയം, കരാർ ഉടൻ ഒപ്പുവെക്കുന്ന കാര്യത്തിൽ ഇറാൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കരാർ അന്തിമഘട്ടത്തിലാണെങ്കിലും ഒപ്പുവെപ്പിന്റെ സമയത്തെക്കുറിച്ച് ഇപ്പോൾ ഉറപ്പായി പറയാനാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, കരാറിന്റെ അന്തിമരൂപം തയ്യാറായതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരാർ പ്രാബല്യത്തിൽ വരുന്നതിനും തുടർ നടപടികൾക്കും ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക അംഗീകാരവും ഒപ്പുവെപ്പും നിർണായകമാണെന്നാണ് വിലയിരുത്തൽ.

