സിഡ്നി: തങ്ങൾ അധികാരത്തിൽ വന്നാൽ രാജ്യത്തെ പ്രമുഖ പൊതുമേഖലാ മാധ്യമ സ്ഥാപനമായ ‘എസ്.ബി.എസ് പൂർണ്ണമായും നിർത്തലാക്കുമെന്ന പ്രഖ്യാപനവുമായി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് മാധ്യമങ്ങൾക്ക് നേരെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അവർ രംഗത്തെത്തിയത്.
മറ്റൊരു പ്രമുഖ പൊതുമാധ്യമമായ ‘എ.ബി.സി’ നിലനിർത്തുമെങ്കിലും നിലവിലുള്ള രീതിയിലായിരിക്കില്ല അതിന്റെ പ്രവർത്തനമെന്നും അതിന്റെ ഘടന പൂർണ്ണമായും മാറ്റുമെന്നും ഹാൻസൺ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എസ്.ബി.എസ് പോലുള്ള മാധ്യമങ്ങളുടെ യാതൊരുവിധ ആവശ്യവുമില്ലെന്നാണ് ഇവരുടെ നിലപാട്.
മാത്രമല്ല, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥകളെയും പര്യടനങ്ങളെയും ദൃശ്യവൽക്കരിക്കുന്നതിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും പ്രമുഖ മാധ്യമങ്ങളിലെ വാർത്താപ്രവർത്തകരെ പൂർണ്ണമായി വിലക്കുമെന്നും അവർ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന നയമായാണ് ഹാൻസൺ ഇത് മുന്നോട്ട് വെക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഹാൻസന്റെ ഈ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

