കാൻബറ: ജൂൺ 30-ന് അവസാനിക്കാനിരുന്ന ഇന്ധന എക്സൈസ് തീരുവയിലെ ഇളവ് ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ച് ഓസ്ട്രേലിയൻ ഭരണകൂടം. ഇളവ് നീട്ടിയതായി പ്രധാനമന്ത്രി ആന്റണി അൽബനീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ തീരുമാനപ്രകാരം ജൂലൈ 1 മുതൽ ഓഗസ്റ്റ് 2 വരെ രാജ്യത്ത് ഇന്ധനവിലയിലെ കുറവ് നിലനിൽക്കും.
ഈ കാലയളവിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 16 സെന്റ് വീതം സാധാരണ നിരക്കിൽ നിന്നും കുറവായിരിക്കും. നേരത്തെ മാർച്ച് മാസത്തിലാണ് ആദ്യമായി ഇന്ധന നികുതിയിൽ ലിറ്ററിന് 32 സെന്റ് കുറച്ചുകൊണ്ട് മൂന്ന് മാസത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നത്. രാജ്യാന്തര വിപണിയിലെ പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതാണ് പ്രധാനമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനം.

