ന്യൂഡൽഹി: ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന് സമീപമുള്ള സാമ്പത്തിക മേഖല വികസിപ്പിക്കുന്ന പദ്ധതി ചൈനയ്ക്ക് ലഭിച്ചതോടെ ഇന്ത്യയ്ക്ക് നയതന്ത്ര-തന്ത്രപ്രധാന തിരിച്ചടിയെന്ന് വിലയിരുത്തൽ. നേരത്തെ ഇന്ത്യൻ പിന്തുണയോടെ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ ചൈനീസ് കമ്പനിക്ക് കൈമാറിയത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈന സന്ദർശനത്തിനിടെയാണ് കരാർ അന്തിമമായത്. ഇതോടൊപ്പം ബംഗ്ലാദേശ്-മ്യാൻമർ-ചൈന സാമ്പത്തിക ഇടനാഴി (China–Myanmar–Bangladesh Economic Corridor) വികസിപ്പിക്കാനുള്ള നിർദേശവും ചൈന മുന്നോട്ടുവെച്ചിട്ടുണ്ട്. ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന്റെ ഭാഗമായി മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ടീസ്താ നദി പദ്ധതിയുൾപ്പെടെയുള്ള പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിലും ചൈനയുടെ സഹകരണം തേടാനുള്ള ബംഗ്ലാദേശിന്റെ നീക്കം ഇന്ത്യയുടെ സുരക്ഷാ-ഭൗമരാഷ്ട്രീയ താൽപര്യങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദക്ഷിണേഷ്യയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ കരാറുകളെ കാണുന്നത്.

