കോതമംഗലം: വണ്ണപ്പുറം – കാളിയാർ – കോതമംഗലം ബസ് റൂട്ടിലും, സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിലും, തനിക്ക് കിട്ടിയ രണ്ടര പവന്റെ സ്വർണ്ണമാല ഒട്ടും മടുപ്പില്ലാതെ ഉടമസ്ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഒരു ബസ് ഡ്രൈവർ. കാളിയാർ – വണ്ണപ്പുറം – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജോർജ് (ടി എം എസ്) ബസിലെ ഡ്രൈവറായ നവാസ് A.A ആനകെട്ടിപ്പറമ്പിൽ (അമീൻ) ആണ് ഈ വലിയ മാതൃകപരമായ പ്രവർത്തി ചെയ്തത്.
ബസിൽ വെച്ച് രണ്ടര പവന്റെ മാല കളഞ്ഞുപോയെന്ന വിവരമറിഞ്ഞ ഉടൻ തന്നെ കാളിയാർ സ്റ്റാൻഡിൽ വെച്ച് വാഹനം മുഴുവൻ പരിശോധിക്കുകയും, ഒടുവിൽ ബസിന്റെ പ്ലാറ്റ്‌ഫോമിനിടയിൽ നിന്നും മാല കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഒട്ടും വൈകാതെ തന്നെ അത് ഉടമസ്ഥനെ ഏൽപ്പിച്ച് അമീൻ തന്റെ വിശ്വസ്തതയും മനുഷ്യത്വവും തെളിയിച്ചു. കൈമോശം വന്ന സ്വത്ത് സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിലാണ് ഉടമസ്ഥൻ. ലോകാതിർത്തികൾക്കപ്പുറവും മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന നവാസിന്റെ ഈ പ്രവൃത്തിയെ യാത്രക്കാരും പൊതുജനങ്ങളും സോഷ്യൽ മീഡിയയും ഒരുപോലെ അഭിനന്ദിക്കുകയാണ്.

