ഇന്ത്യൻ റെയിൽവേയിൽ പുതിയ ഹരിത അധ്യായം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ‘നമോ ഗ്രീൻ റെയിൽ’ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു ഹരിത അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ അവസാന ഘട്ട അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. വെള്ളിയാഴ്ച ഹരിയാനയിലെ ജിന്ദ് – സോനിപത് റെയിൽവേ പാതയിലാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടന്നത്. പരീക്ഷണത്തിനിടയിൽ മണിക്കൂറിൽ 120 കിലോമീറ്റർ എന്ന റെക്കോർഡ് വേഗത കൈവരിക്കാൻ ട്രെയിനിന് സാധിച്ചതായി നോർത്തേൺ റെയിൽവേ സ്ഥിരീകരിച്ചു.

‘നമോ ഗ്രീൻ റെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ‘ഹൈഡ്രജൻ ഫ്യൂവൽ സെൽ’ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഡൽഹിക്കും ജിന്ദിനും ഇടയിൽ നടത്തിയ ഈ പരീക്ഷണത്തിൽ ട്രെയിനിന്റെ എമർജൻസി ബ്രേക്കിംഗ് സംവിധാനം, എഞ്ചിൻ ശേഷി, ഉയർന്ന വേഗതയിലെ വൈബ്രേഷൻ, ട്രാക്കുകളുടെ സ്ഥിരത എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ലക്നൗവിൽ നിന്നുള്ള ആർ.ഡി.എസ്.ഒ (RDSO) ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പരിശോധനകൾ പൂർത്തിയാക്കിയത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ് ഈ ട്രെയിനിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ വൈദ്യുതി ഉപയോഗിച്ച് ട്രെയിനിലെ ലിഥിയം അയൺ ബാറ്ററികൾ ചാർജ് ചെയ്യപ്പെടുകയും ട്രെയിൻ മുന്നോട്ട് കുതിക്കുകയും ചെയ്യുന്നു. ഈ പ്രവർത്തന രീതിയാൽ കരിയോ പുകയോ മറ്റ് ദോഷകരമായ വാതകങ്ങളോ ഈ ട്രെയിൻ പുറത്തുവിടുന്നില്ല. പുകയ്ക്ക് പകരം ശുദ്ധമായ നീരാവിയും വെള്ളവും മാത്രമാണ് ഇതിൽ നിന്നും പുറത്തേക്ക് വരിക.

ഡീസൽ എഞ്ചിനുകളെ അпеക്ഷിച്ച് ഈ ട്രെയിനുകൾ യാതൊരുവിധ ശബ്ദമലിനീകരണവും ഉണ്ടാക്കില്ലെന്നതാണ് പ്രധാന സവിശേഷത. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ട്രെയിനിന് സാധിക്കും. വെറും 360 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് 180 കിലോമീറ്റർ ദൂരം ഓടിയെത്താം. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിർമ്മിച്ച ഈ ട്രെയിനിൽ രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമാണുള്ളത്. ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡെമു (DEMU) ട്രെയിൻ. ജർമ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സർവീസ് നടത്തുന്ന ഹൈഡ്രജൻ ട്രെയിനുകളേക്കാൾ ഇരട്ടി ശക്തിയുള്ള 1,200 കിലോവാട്ട് ശേഷിയുള്ള എഞ്ചിനാണ് നമോ ഗ്രീൻ റെയിലിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഹൈഡ്രജൻ അതീവ ജ്വലനശേഷിയുള്ള വാതകമായതിനാൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രെയിനിലും ഇന്ധന പ്ലാന്റിലും ഒരുക്കിയിട്ടുള്ളത്. ഹൈഡ്രജൻ ചോർച്ച മുൻകൂട്ടി അറിയാനുള്ള ‘ലീക്ക് ഡിറ്റക്ടറുകൾ’, തീപിടുത്തം തടയാനുള്ള ‘ഫ്ലെയിം ഡിറ്റക്ടറുകൾ’ എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹരിത ഹൈഡ്രജൻ സംഭരിക്കുന്നതിനായി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക പ്രൊഡക്ഷൻ ആൻഡ് ഫ്യുവലിംഗ് പ്ലാന്റും റെയിൽവേ സ്ഥാപിച്ചു കഴിഞ്ഞു. ഇതിനായുള്ള പ്രത്യേക ലൈസൻസ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അനുവദിച്ചിട്ടുണ്ട്. ട്രാക്കിലെ പരിശോധനകൾ പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ ട്രെയിൻ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *