മെൽബൺ: ഓസ്ട്രേലിയൻ ലിബറൽ പാർട്ടി എംപിയും മുൻ പ്രതിപക്ഷ നേതാവുമായ മാത്യു ഗെയ്ക്കെതിരെയുണ്ടായിരുന്ന മർദ്ദന പരാതിയിൽ യാതൊരുവിധ കുറ്റവും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി വിക്ടോറിയ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസിന്റെ ഈ നിർണായക പ്രഖ്യാപനം.
മെൽബണിലെ പാർലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ട മാത്യു ഗെയ്, തനിക്കെതിരെയുണ്ടായ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചു. സിസിടിവി ദൃശ്യങ്ങൾ തന്റെ നിരപരാധിത്വം പൂർണ്ണമായി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. “ആരോപണങ്ങളിൽ യാതൊരുവിധ അവ്യക്തതയുമില്ല. ഉന്നയിക്കപ്പെട്ട കാര്യങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. അത് സിസിടിവി ദൃശ്യങ്ങൾ തുടക്കം മുതൽ തെളിയിക്കുന്നുണ്ട്, ഇപ്പോൾ വിക്ടോറിയ പോലീസും അത് അംഗീകരിച്ചിരിക്കുകയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച ലിബറൽ പാർട്ടിയിലെ സഹപ്രവർത്തകയും എംപിയുമായ മോയ്റ ഡീമിംഗ് പരസ്യമായി മാപ്പ് പറയണമെന്ന് മാത്യു ഗെയ് ആവശ്യപ്പെട്ടു. കൂടാതെ, ഈ സംഭവത്തിൽ ശക്തമായ നിയമനടപടികളിലേക്ക് കടക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോ പണങ്ങൾ മൂലം മാത്യു ഗെയ്ക്ക് വ്യക്തിപരമായും ഔദ്യോഗികമായും വലിയ രീതിയിലുള്ള മാനഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും, കൃത്യമായ അന്വേഷണ ഫലം വരുന്നതിന് മുൻപ് ഒരാളെ കുറ്റക്കാര നായി ചിത്രീകരിക്കുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം, പോലീസ് അന്വേഷണം അവസാനിപ്പിച്ച വാർത്ത പുറത്തുവന്നതിന് ശേഷം മോയ്റ ഡീമിംഗ് ഇതുവരെ പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല

