ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയ്ക്ക് കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സെൻസർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ചിത്രം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ തിയറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ നടപടികളിലെ കാലതാമസം കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണ് ‘ജനനായകൻ’.
രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേരായ ‘ടിവികെ’ (TVK) എന്നാണ് പേര്. എഡിറ്റിങ് പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ചോർന്ന് ഓൺലൈനിൽ പ്രചരിച്ച സംഭവത്തിൽ ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ 21 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

