ന്യൂഡൽഹി: സിന്ധുനദീജല കരാറിൽ ഭാരതത്തിന്റെ നിലപാട് എന്നും വ്യക്തവും സുസ്ഥിരവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. പാകിസ്താൻ തുടരുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള മറുപടിയായാണ് ഈ കരാർ ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭീകരവാദത്തിനുള്ള പിന്തുണ വിശ്വസനീയവും ശാശ്വതവുമായ രീതിയിൽ പാകിസ്താൻ അവസാനിപ്പിക്ക ണമെന്ന് ജയ്സ്വാൾ ആവശ്യപ്പെട്ടു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് കരാർ നടപ്പിലാക്കുന്നത് ഭാരതം നിർത്തിവെച്ചത്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന ഭാരതത്തിന്റെ ശക്തമായ നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

