വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്തതായി ഇസ്രായേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ വിവരം കൈമാറിയതായി റിപ്പോർട്ട്. ഇസ്രായേൽ ഈ ആഴ്ച അമേരിക്കൻ അധികൃതരുമായി പങ്കുവെച്ച രഹസ്യാന്വേഷണ വിവരങ്ങളിലാണ് പുതിയ വധശ്രമ പദ്ധതിയെക്കുറിച്ചുള്ള മുന്നറിയിപ്പുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2020-ൽ ഇറാന്റെ ഉന്നത സൈനിക കമാൻഡറായ ഖാസിം സുലൈമാനിയെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന നിലപാട് ഇറാൻ വർഷങ്ങളായി ആവർത്തിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ പുതിയ ആരോപണത്തോട് ഇറാനോ അമേരിക്കൻ ഭരണകൂടമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സമീപകാലത്ത് അമേരിക്കയും ഇസ്രായേലും ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരിച്ചിരുന്നെങ്കിലും, ഇറാനെതിരായ തുടർനടപടികളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ സമീപന വ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ ട്രംപിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

