ബെയ്ജിങ്: ചൈനയുടെ കിഴക്കൻ തീരത്ത് ബാവി (Bavi) ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് വ്യാപക നാശനഷ്ടം. കനത്ത മഴയും ശക്തമായ കാറ്റും മൂലം വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി 17 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ചൈനീസ് അധികൃതർ അറിയിച്ചു.
ഷെജിയാങ് പ്രവിശ്യയിലാണ് ബാവി കരതൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്തു. മത്സ്യബന്ധന ബോട്ടുകൾ തുറമുഖങ്ങളിലേക്ക് തിരിച്ചുവിളിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തു.
ഇതിന് ദിവസങ്ങൾ മുമ്പ് മെയ്‌സാക് ചുഴലിക്കാറ്റ് തെക്കൻ ചൈനയിൽ കനത്ത നാശം വിതച്ചിരുന്നു. തുടർച്ചയായ അതിശക്തമായ മഴയും ചുഴലിക്കാറ്റുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഈ വർഷം ചൈനയിൽ സാധാരണയേക്കാൾ കൂടുതൽ ശക്തമായ ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

