സ്വയംപര്യാപ്തരല്ലെങ്കിൽ ഗ്രീൻ കാർഡില്ല; പുതിയ യു.എസ് നയം ഇന്ത്യൻ പ്രവാസികൾക്ക് കടുത്ത പരീക്ഷണം

വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് കടുത്ത ആശങ്കയേകി ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നയം. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് നടപ്പിലാക്കുകയും പിന്നീട് ബൈഡൻ സർക്കാർ റദ്ദാക്കുകയും ചെയ്ത വിവാദപരമായ ‘പബ്ലിക് ചാർജ്’ (Public Charge) നിയമമാണ് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിച്ചിരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന വിദേശികൾ രാജ്യത്തെ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സർക്കാർ ആനുകൂല്യ ങ്ങളെ ആശ്രയിക്കാതെ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണം എന്ന വാദമുയർത്തിയാണ് ട്രംപ് ഭരണകൂടം ഈ കർശന നടപടിയിലേക്ക് മടങ്ങിയെത്തിയത്.

പുതിയ ഉത്തരവ് പ്രകാരം ഗ്രീൻ കാർഡ് അപേക്ഷകൾ പരിശോധിക്കുമ്പോൾ, അപേക്ഷകർ യു.എസ് സർക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികളെ ആശ്രയിക്കാൻ സാധ്യതയുണ്ടോ എന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കർശനമായി വിലയിരുത്തും. ഈ നിയമപ്രകാരം സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിക്കെയ്ഡ്, സൗജന്യ ഭക്ഷണത്തിനായുള്ള ഫുഡ് സ്റ്റാമ്പുകൾ (SNAP), വിവിധ ഭവന സഹായ പദ്ധതികൾ, മറ്റ് പണ സഹായങ്ങൾ എന്നിവ കൈപ്പറ്റുന്നതോ കൈപ്പറ്റാൻ സാധ്യതയുള്ളതോ ആയ അപേക്ഷകർക്ക് മേൽ കൂടുതൽ സൂക്ഷ്മമായ പരിശോധനകൾ ഉണ്ടാകും. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റി എന്ന ഒറ്റക്കാരണത്താൽ ഗ്രീൻ കാർഡ് അപേക്ഷകൾ നേരിട്ട് നിരസിക്കപ്പെടില്ലെന്നും, മറിച്ച് അപേക്ഷകന്റെ വരുമാനം, ആസ്തികൾ, തൊഴിൽ ചരിത്രം, വിദ്യാഭ്യാസം, ആരോഗ്യം, പ്രായം തുടങ്ങിയ വിവിധ ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ തദ്ദേശീയ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ക്ഷേമ പദ്ധതികൾ സംരക്ഷിക്കുന്നതിനാണ് ഈ നിയമം എന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

അമേരിക്കയിൽ നിലവിൽ H-1B, L-1 തുടങ്ങിയ താല്കാലിക വിസകളിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും ഈ നിയമം നേരിട്ട് ബാധിക്കില്ലെങ്കിലും, ഗ്രീൻ കാർഡിനായുള്ള ദീർഘകാല ക്യൂവിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും ഇത് വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്. വിസ ബാക്ക്ലോഗ് കാരണം വർഷങ്ങളായി യു.എസിൽ താമസിച്ച് ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇത്തരം സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കാറില്ലെങ്കിൽ പോലും, കുടിയേറ്റ പ്രക്രിയയിൽ ഉദ്യോഗസ്ഥർ വരുത്തുന്ന കടുത്ത പരിശോധനകളും നിബന്ധനകളും തങ്ങളുടെ കാത്തിരിപ്പ് കാലാവധി ഇനിയും സങ്കീർണ്ണമാക്കുമെന്നാണ് ഇമിഗ്രേഷൻ വിദഗ്ദ്ധരും പ്രവാസികളും വിലയിരുത്തുന്നത്. അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ കൂടുതൽ സാമ്പത്തിക രേഖകളും തെളിവുകളും ഹാജരാക്കേണ്ടി വരുന്നത് ഗ്രീൻ കാർഡ് നടപടികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *