ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്പെയിൻ യുവതാരം ലമിൻ യമാലിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമിട്ട് പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ. യമാലിന് ചെറിയ പരിക്കേറ്റിരുന്നെങ്കിലും അത് ഗുരുതരമല്ലെന്നും അർജന്റീനക്കെതിരായ ലോകകപ്പ് ഫൈനലിൽ താരം കളിക്കാൻ സജ്ജനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിനെതിരായ സെമിഫൈനലിൽ ലഭിച്ച ചെറിയ പരിക്കിനെത്തുടർന്ന് യമാൽ ആദ്യ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് തുടയിൽ ബാൻഡേജുമായി പരിശീലനക്യാമ്പിൽ എത്തിയതോടെ താരത്തിന്റെ ഫിറ്റ്നസിനെച്ചൊല്ലി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് മുൻകരുതൽ നടപടിയുടെ ഭാഗമായിരുന്നുവെന്നും വെള്ളിയാഴ്ച യമാൽ സാധാരണ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയെന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെയാണ് സ്പെയിൻ നേരിടുക. നിർണായക മത്സരത്തിൽ യമാലിന്റെ സാന്നിധ്യം സ്പെയിനിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

