തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) ചരക്ക് കൈകാര്യം ചെയ്യുന്ന സേവനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിൽ നിന്ന് സമ്പൂർണ അന്താരാഷ്ട്ര വാണിജ്യ തുറമുഖമെന്ന നിലയിലേക്കുള്ള നിർണായക ചുവടുവയ്പ്പാണ് വിഴിഞ്ഞം നടത്തുന്നത്.
ഇതുവരെ പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ ചരക്കുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തിരുന്നത്. എക്സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും വിദേശ തുറമുഖങ്ങളെ ആശ്രയിക്കാതെ വിഴിഞ്ഞം വഴി നേരിട്ട് ചരക്ക് നീക്കം നടത്താൻ കഴിയും. ഇതിലൂടെ ചരക്ക് ഗതാഗതച്ചെലവും സമയവും കുറയുമെന്നാണ് പ്രതീക്ഷ.
കസ്റ്റംസ്, കണ്ടെയ്നർ പരിശോധന, ലോജിസ്റ്റിക്സ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് സമ്പൂർണ എക്സിം പ്രവർത്തനം ആരംഭിക്കുന്നത്. വിഴിഞ്ഞത്തെ രാജ്യത്തിന്റെ പ്രധാന അന്താരാഷ്ട്ര സമുദ്രവ്യാപാര കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

