വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന് ഇതുവരെ 37.5 ബില്യൺ ഡോളർ (ഏകദേശം ₹3.2 ലക്ഷം കോടി) ചെലവായതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. യുഎസ് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയിൽ സാക്ഷ്യം പറയുന്നതിനിടെയാണ് അദ്ദേഹം ഈ കണക്ക് പുറത്തുവിട്ടത്.
സെപ്റ്റംബർ 30 വരെയുള്ള നിലവിലെ പ്രവർത്തനച്ചെലവും പ്രതീക്ഷിക്കുന്ന ചെലവും ഉൾപ്പെടുത്തിയാണ് ഈ കണക്ക് തയ്യാറാക്കിയതെന്ന് പെന്റഗൺ അറിയിച്ചു. യുദ്ധച്ചെലവ് പ്രതിരോധ ബജറ്റിന് വലിയ സമ്മർദം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ആയുധശേഖരം പുനഃസ്ഥാപിക്കാനും സൈനിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാനുമായി അധിക ധനസഹായം അനുവദിക്കണമെന്ന് ഭരണകൂടം കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യമായ അധിക ഫണ്ട് ലഭിച്ചില്ലെങ്കിൽ പരിശീലന പ്രവർത്തനങ്ങൾ ഉൾപ്പെടെ സൈനിക സജ്ജീകരണങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. യുദ്ധച്ചെലവും ഭരണകൂടത്തിന്റെ ഫണ്ടിങ് അഭ്യർഥനയും കോൺഗ്രസിൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

