മെഡിക്കൽ പഠനത്തിന് വമ്പൻ പ്രഖ്യാപനം; മലയാളി വിദ്യാർത്ഥികൾക്കും നേട്ടമാകുന്ന പുതിയ തീരുമാനം

ക്യാൻബറ: ഓസ്‌ട്രേലിയയിൽ മെഡിക്കൽ പഠനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്കായി 50 പുതിയ കോമൺവെൽത്ത് സപ്പോർട്ടഡ് പ്ലേസുകൾ (CSPs) കൂടി അനുവദിക്കാൻ ആൽബനീസ് സർക്കാർ തീരുമാനിച്ചു.

30 മില്യൺ ഡോളർ വകയിരുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഗ്രാമീണ മേഖലകളിലെ ജനറൽ പ്രാക്ടീഷണർമാരുടെ (GPs) ക്ഷാമം പരിഹരിക്കുകയും മെഡിക്കെയർ സംവിധാനം കൂടുതൽ ശക്തമാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ പല ഗ്രാമീണ മേഖലകളിലും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കടുത്ത പ്രതിസന്ധിയാണ് ഓസ്‌ട്രേലിയ നേരിടുന്നത്.

അധികാരത്തിൽ വന്നതുമുതൽ പ്രതിവർഷം 358 പുതിയ മെഡിക്കൽ സീറ്റുകൾ വീതം ആൽബനീസ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികൾ പൂർണ്ണമായി നടപ്പിലാകുന്നതോടെ പ്രതിവർഷം 1,800 വിദ്യാർത്ഥികൾക്ക് അധികമായി മെഡിസിൻ പഠിക്കാൻ അവസരം ലഭിക്കും. ജനറൽ പ്രാക്ടീഷണർമാരാകാൻ ആഗ്രഹിക്കുന്ന ബിരുദധാരികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ഇതിനൊപ്പം കൈക്കൊള്ളുന്നുണ്ട്.

കടുത്ത മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 8 പ്രമുഖ സർവ്വകലാശാലകൾക്കാണ് ഈ 50 സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി (ANU), യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡ്, യൂണിവേഴ്സിറ്റി ഓഫ് ന്യൂകാസിൽ, മക്വാറി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് നോത്ര ഡാം, UNSW, QUT, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നീ സ്ഥാപനങ്ങളിലാണ് ഈ പുതിയ അവസരങ്ങൾ ലഭ്യമാകുക. 2028 മുതലാണ് ഈ പുതിയ ബാച്ചുകളുടെ പഠനം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *