സിഡ്നി: മുൻ പോലീസ് ഉദ്യോഗസ്ഥനും കായികതാരവുമായ പരാതിക്കാരൻ, പ്രമുഖ റേഡിയോ അവതാരകൻ അലൻ ജോൺസിനെതിരെ (Alan Jones) ഉന്നയിച്ച ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന വാദം സിഡ്നി ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിൽ നിഷേധിച്ചു. ജോലി നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് സാമ്പത്തിക നേട്ടത്തിനായി 20 വർഷങ്ങൾക്ക് ശേഷമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചതെന്ന പ്രതിഭാഗത്തിന്റെ ആരോപണം പരാതിക്കാരൻ തള്ളി.
കൗമാരക്കാരനായിരിക്കെ അലൻ ജോൺസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നാല്പതുകളിൽ പ്രായമുള്ള മുൻ പോലീസ് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നത്. അക്കാലത്ത് ഇയാൾക്ക് നോക്കിയ ഫോണും കാറും ആഴ്ചതോറും നിശ്ചിത തുകയും ജോൺസ് നൽകിയിരുന്നതായി പരാതിക്കാരൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ സാമ്പത്തിക സഹായങ്ങൾ തന്റെ കായിക പരിശീലനത്തിനും ഭക്ഷണച്ചെലവുകൾക്കുമായി നൽകിയതാണെന്ന് അദ്ദേഹം കോടതിയിൽ സമ്മതിച്ചു.
മറ്റൊരു കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിവർഷം 1,20,000 ഡോളർ വരുമാനമുണ്ടായിരുന്ന പോലീസ് ജോലി നഷ്ടപ്പെടുകയും വലിയ സാമ്പത്തിക ഞെരുക്കത്തിലാവുകയും ചെയ്തപ്പോഴാണ് പ്രതികാരബുദ്ധിയോടെ ഇത്തരമൊരു പരാതി നൽകിയതെന്നാണ് ജോൺസിന്റെ അഭിഭാഷക ഗബ്രിയേൽ ബഷീർ വാദിച്ചത്. സിവിൽ കേസ് നൽകി നഷ്ടപരിഹാരം ഈടാക്കാനാണ് പരാതിക്കാരൻ ശ്രമിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ 2024 നവംബറിൽ അലൻ ജോൺസ് അറസ്റ്റിലായ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് പോലീസിനെ സമീപിച്ചതെന്നും, സാമ്പത്തിക നേട്ടമല്ല മറിച്ച് നീതി മാത്രമാണ് തന്റെ ലക്ഷ്യമെന്നും പരാതിക്കാരൻ വ്യക്തമാക്കി. പണം തനിക്ക് ആവശ്യമില്ലെന്നും നീതി ലഭിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം കോടതിയിൽ ആവർത്തിച്ചു. ആറു പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 22 കേസുകളാണ് നിലവിൽ അലൻ ജോൺസിനെതിരെയുള്ളത്. തന്റെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

