കാന്‍ബറ: ഓസ്‌ട്രേലിയയിൽ വിദേശ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം മാറ്റിവെച്ച ആഭ്യന്തര വകുപ്പ് മന്ത്രി ടോണി ബർക്കിനെതിരെ രൂക്ഷവിമർശനവുമായി വൺ നാഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൺ. ക്യാബിനറ്റിലെ വിയോജിപ്പുകളെ തുടർന്നാണ് നാഷണൽ പ്രസ് ക്ലബ്ബിൽ നടത്താനിരുന്ന പ്രസംഗത്തിൽ നിന്ന് മന്ത്രി പിന്മാറിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹാൻസണിന്റെ വിമർശനം.
കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുന്ന ലേബർ സർക്കാർ യഥാർത്ഥത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ ഹാൻസൺ കുറ്റപ്പെടുത്തി. കഴിഞ്ഞ നാല് വർഷത്തിനിടെ 15 ലക്ഷത്തോളം ആളുകളെയാണ് സർക്കാർ രാജ്യത്തേക്ക് കൊണ്ടുവന്നത്. ഇത് ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ മേഖല എന്നിവയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണക്കുകളിൽ കൃത്രിമം കാണിച്ച് ജനങ്ങളെ പറ്റിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും അവർ ആരോപിച്ചു.
അതേസമയം, ആഭ്യന്തര മന്ത്രിയെ പിന്തുണച്ച് സീനിയർ ക്യാബിനറ്റ് മന്ത്രി ക്രിസ് ബോവൻ രംഗത്തെത്തി. കുടിയേറ്റ സംവിധാനം പൂർണ്ണമായും നിയന്ത്രിക്കുന്നത് സർക്കാരിന് മാത്രം സാധ്യമായ ഒന്നല്ലെന്നും, അത് വിപണിയുടെ ആവശ്യകത അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ബോവൻ പറഞ്ഞു. വിദേശത്തുള്ള ഓസ്‌ട്രേലിയൻ പൗരന്മാർ തിരിച്ചെത്തുന്നതും കുടിയേറ്റ കണക്കുകളിൽ വലിയ വർദ്ധനവിന് കാരണമാകുന്നുണ്ട്. വിസ നിയമങ്ങളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ വ്യക്തമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

