റോസാരിയോ: ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പിതാവ് ജോർജെ മെസിയുടെ വിയോഗത്തോടെ മെസിയുടെ ബാല്യകാലവും ഫുട്ബോളിലേക്കുള്ള വളർച്ചയും വീണ്ടും ചർച്ചയാകുന്നു. 68-ാം വയസ്സിലാണ് ജോർജെ മെസിയുടെ മരണം. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം അർജന്റീനയിലെ റൊസാരിയോയിലെ ക്ലിനിക്കിലാണ് അന്തരിച്ചത്. മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറി ജീവനക്കാരനായിരുന്ന ജോർജെയാണ് ബാലനായ ലയണൽ മെസിയുടെ ഫുട്ബോൾ പരിശീലനത്തിന് തുടക്കം കുറിക്കാൻ സഹായിച്ചത്. മെസിയുടെ മുത്തശ്ശി സെലിയയുടെ നിർദേശപ്രകാരം ജോർജെ കുട്ടിയെ ഗ്രാൻഡോളി ഫുട്ബോൾ ക്ലബ്ബിൽ എത്തിച്ചു. പിന്നീട് ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ യൂത്ത് ടീമിലും മെസി കളിച്ചു.
1997ൽ മെസിക്ക് വളർച്ചാ ഹോർമോണിന്റെ അപര്യാപ്തത കണ്ടെത്തിയതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ചികിത്സയ്ക്ക് പ്രതിമാസം ഏകദേശം 900 ഡോളർ ചെലവാകുന്ന സാഹചര്യം കുടുംബത്തിന് വലിയ ഭാരമായിരുന്നു. ഇതിനിടെ സ്പെയിനിലെ ബാഴ്സലോണയിലുള്ള ബന്ധുക്കളുടെ ക്ഷണപ്രകാരം മെസിയും ജോർജെയും സ്പെയിനിലേക്ക് പോയി. മെസിയുടെ കഴിവ് ബാഴ്സലോണ അധികൃതർ വിലയിരുത്തുകയും തുടർന്ന് ലാ മാസിയ അക്കാദമിയിൽ പ്രവേശനം ലഭിക്കുകയും ചെയ്തു.
13-ാം വയസിലാണ് മെസി ബാഴ്സലോണയുടെ അക്കാദമിയിലെത്തിയത്. പിന്നീട് ക്ലബ്ബിന്റെ സീനിയർ ടീമിലേക്കുയർന്ന അദ്ദേഹം ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളിലൊരാളായി മാറി. മെസിയുടെ ഔദ്യോഗിക ജീവചരിത്രത്തിലും ബാല്യകാലം മുതൽ പിതാവിന്റെ പിന്തുണയും ബാഴ്സലോണയിലേക്കുള്ള യാത്രയും അദ്ദേഹത്തിന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.
മെസിയുടെ കരിയറിലുടനീളം മാനേജറും ഏജന്റുമായും ജോർജെ പ്രവർത്തിച്ചു. മകന്റെ കരിയറിലെ പ്രധാന തീരുമാനങ്ങളിലും പിന്നാമ്പുറ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമായിരുന്നു. ന്യൂവെൽസ് ഓൾഡ് ബോയ്സും ജോർജെ മെസിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മെസിയുടെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും നിർണായകമായ ആദ്യഘട്ടങ്ങളിൽ മകനെ പിന്തുണച്ച വ്യക്തിയെന്ന നിലയിലാണ് ജോർജെ മെസിയുടെ സംഭാവന വിലയിരുത്തപ്പെടുന്നത്. ബാല്യത്തിലെ സാമ്പത്തികവും ആരോഗ്യപരവുമായ വെല്ലുവിളികൾ മറികടന്ന് ലോക ഫുട്ബോളിന്റെ ഉന്നതിയിലെത്തിയ മെസിയുടെ യാത്രയിൽ പിതാവിന്റെ പങ്ക് ഇതോടെ വീണ്ടും ശ്രദ്ധേയമാകുകയാണ്.

