ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇൻഫർമേഷൻ വാർഫെയർ, സൈബർ ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ടെറിറ്റോറിയൽ ആർമിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങി. സാങ്കേതികവിദഗ്ധരുടെ വൈദഗ്ധ്യം പ്രതിരോധ മേഖലയിലേക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
സൈബർ സുരക്ഷയും ഡിജിറ്റൽ യുദ്ധസാധ്യതകളും വർധിക്കുന്ന സാഹചര്യത്തിലാണ് ടെറിറ്റോറിയൽ ആർമിയുടെ സാങ്കേതിക ശേഷി വിപുലീകരിക്കുന്നത്. സാധാരണയായി സ്വന്തം തൊഴിൽ തുടരുന്നതിനൊപ്പം സൈനിക സേവനം നിർവഹിക്കുന്ന ‘സിറ്റിസൺ സോൾജിയർ’ സംവിധാനമാണ് ടെറിറ്റോറിയൽ ആർമിയുടേത്.
എഐ, സൈബർ സുരക്ഷ, ഇൻഫർമേഷൻ വാർഫെയർ മേഖലകളിലെ പ്രൊഫഷണലുകളെ സൈനിക സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ ഭാവിയിലെ ഡിജിറ്റൽ യുദ്ധ വെല്ലുവിളികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കാനാണ് നീക്കം. അതേസമയം, പുതിയ നിയമനങ്ങളുടെ കൃത്യമായ എണ്ണം, യോഗ്യത, തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ വിശദാംശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

