കണ്ണൂർ: അഴീക്കോട് പൊയ്ത്തുംകടവിൽ 20കാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്.
റിസ മുമ്പ് ജീവനൊടുക്കാൻ ശ്രമിച്ചതായി അറിയില്ലായിരുന്നെന്നും ആസിഫ് ലഹരി ഉപയോഗിച്ചിരുന്നതിനെക്കുറിച്ച് അറിവില്ലായിരുന്നെന്നും മാതാപിതാക്കൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. മൊഴികളിലെ വൈരുധ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
റിസ ചികിത്സ തേടിയിരുന്ന ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് ആസിഫിനെതിരെ ആത്മഹത്യാപ്രേരണ, ഭർതൃപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.

