ന്യൂഡൽഹി: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനത്തിനെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.
ദുരന്തത്തിൽ കുടുംബത്തിലെ ഏക അംഗം മരിച്ച സാഹചര്യത്തിൽ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി കേസ് തുടർവാദത്തിനായി മാറ്റി.
കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനായിരുന്നു തമിഴ്നാട് സർക്കാരിന്റെ തീരുമാനം. എന്നാൽ പ്രത്യേക നിയമനം ഭരണഘടനയിലെ തുല്യതാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ജൂലൈ 27ന് ഉത്തരവ് റദ്ദാക്കിയിരുന്നു.

