കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന്റെ അഞ്ചാം വാർഷികം ‘വിജയദിനമായി’ ആചരിച്ച് താലിബാൻ. 2021 ഓഗസ്റ്റ് 15-ന് കാബൂൾ പിടിച്ചെടുത്തതിന്റെ വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങളും സൈനിക പരേഡുകളും നടന്നു.
താലിബാൻ ഭരണത്തിൽ സുരക്ഷ മെച്ചപ്പെട്ടതായി നേതൃത്വം അവകാശപ്പെടുമ്പോഴും രാജ്യത്ത് കടുത്ത മാനവിക പ്രതിസന്ധി തുടരുകയാണെന്ന് അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വരൾച്ച, പ്രകൃതിദുരന്തങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളിലെ നിയന്ത്രണമാണ് പ്രധാന ആശങ്കകളിലൊന്ന്. പെൺകുട്ടികൾക്ക് ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസം തുടരുന്നതിന് വിലക്കുണ്ട്; സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതത്തിലെ പങ്കാളിത്തം എന്നിവയിലും കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു. യുഎൻ ഇതിനെ ഗുരുതരമായ മനുഷ്യാവകാശ പ്രതിസന്ധിയായി വിശേഷിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ താലിബാൻ ഇപ്പോഴും വ്യാപകമായ അംഗീകാരം നേടിയിട്ടില്ല. റഷ്യ മാത്രമാണ് നിലവിൽ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യം. അതേസമയം ചൈന, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി താലിബാൻ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

