വാഷിങ്ടൺ: അമേരിക്കൻ പൊതുജനാഭിപ്രായം ഇസ്രയേലിന് അനുകൂലമായി സ്വാധീനിക്കുന്നതിനൊപ്പം ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എഐ സംവിധാനങ്ങളിൽ ഇസ്രയേൽ അനുകൂല വിവരങ്ങൾ കൂടുതൽ പ്രത്യക്ഷപ്പെടുന്ന തരത്തിൽ ഉള്ളടക്കം സൃഷ്ടിക്കാൻ ഇസ്രയേൽ സർക്കാർ കോടികൾ ചെലവഴിച്ചതായി റിപ്പോർട്ട്. അമേരിക്കയിലെ ഇസ്രയേലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിപുലമായ ഡിജിറ്റൽ പ്രചാരണത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ തന്ത്രജ്ഞനായ ബ്രാഡ് പാർസ്കെയിലുമായി ബന്ധപ്പെട്ട കമ്പനികൾക്ക് ഇസ്രയേൽ സർക്കാർ വലിയ കരാർ നൽകിയതായാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. ഏകദേശം 4.65 കോടി ഡോളറിന്റെ കരാറാണ് റിപ്പോർട്ടുകളിൽ പരാമർശിക്കുന്നത്. ഗാസ യുദ്ധവും ഇസ്രയേൽ-അമേരിക്ക ബന്ധവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നൂറുകണക്കിന് ലേഖനങ്ങളും വെബ്സൈറ്റുകളും സൃഷ്ടിച്ച് അവ സെർച്ച് എൻജിനുകളിലും എഐ സംവിധാനങ്ങളിലും എത്തിക്കുകയായിരുന്നു ലക്ഷ്യം.
ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനി, പെർപ്ലെക്സിറ്റി തുടങ്ങിയ എഐ ചാറ്റ്ബോട്ടുകൾ ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ ഈ ഉള്ളടക്കങ്ങൾ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു തന്ത്രം. എന്നാൽ ഇത്തരം വെബ്സൈറ്റുകൾ എഐ മോഡലുകളുടെ മറുപടികളെ യഥാർഥത്തിൽ എത്രത്തോളം സ്വാധീനിച്ചുവെന്നത് വ്യക്തമല്ല. സ്വതന്ത്ര പരിശോധനകളിൽ ചില സൈറ്റുകളിലെ ഉള്ളടക്കം ചാറ്റ്ബോട്ട് മറുപടികളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടതായി തെളിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനുപുറമെ, ‘Friends for Peace’ എന്ന പേരിലുള്ള സംഘടനയുമായി ബന്ധപ്പെട്ടതായി പരിചയപ്പെടുത്തി അമേരിക്കക്കാരുടെ ഫോണുകളിലേക്ക് എഐ സഹായത്തോടെ വലിയ തോതിൽ സന്ദേശങ്ങൾ അയച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ, ഇറാൻ, അമേരിക്ക-ഇസ്രയേൽ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ആളുകളുടെ അഭിപ്രായങ്ങൾ ചോദിക്കുകയും പിന്നീട് അതിന് അനുകൂലമായ വാദങ്ങളിലേക്ക് സംഭാഷണം നയിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.
ഇസ്രയേലിന്റെ പൊതുജനാഭിപ്രായ സ്വാധീന പ്രവർത്തനങ്ങൾ ഇതിൽ മാത്രം ഒതുങ്ങിയിരുന്നില്ല. സാമൂഹികമാധ്യമ ഇൻഫ്ലുവൻസർമാർ, ഡിജിറ്റൽ പരസ്യങ്ങൾ, മാധ്യമ ശൃംഖലകൾ തുടങ്ങിയവയും പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ ഇസ്രയേലിനെക്കുറിച്ചുള്ള പ്രതികൂല അഭിപ്രായം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈ പ്രചാരണത്തിന് അമേരിക്കൻ പൊതുജനാഭിപ്രായത്തിൽ എത്രത്തോളം സ്വാധീനം ചെലുത്താനായെന്നത് വ്യക്തമായിട്ടില്ല. എഐ ചാറ്റ്ബോട്ടുകളുടെ മറുപടികളെ നേരിട്ട് നിയന്ത്രിച്ചതായി തെളിവില്ല; പകരം ഓൺലൈനിൽ കൂടുതൽ ഇസ്രയേൽ അനുകൂല ഉള്ളടക്കം സൃഷ്ടിച്ച് അവ എഐ സംവിധാനങ്ങളുടെ വിവരശേഖരണത്തിൽ ഉൾപ്പെടാനുള്ള സാധ്യത വർധിപ്പിക്കുകയായിരുന്നു തന്ത്രമെന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്.

