ടെഹ്റാൻ: ഇറാനിലെ പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് യൽദ മൊയേരിക്കു 15 വർഷം തടവ് ശിക്ഷ. ടെഹ്റാൻ വിപ്ലവ കോടതിയാണ് ശിക്ഷ വിധിച്ചത്. ‘സയണിസ്റ്റ് ഭരണകൂടത്തിന്റെയും യുഎസിന്റെയും താൽപര്യങ്ങൾക്കായി പ്രവർത്തിച്ചു’ എന്ന കുറ്റമാണ് ചുമത്തിയത്.
യൽദയുടെ അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അവർ അറിയിച്ചു. ക്യാമറയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും മാധ്യമ-സാംസ്കാരിക പ്രവർത്തനങ്ങളിൽനിന്ന് വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇറാനിലെ പ്രതിഷേധങ്ങളും സംഘർഷങ്ങളും വർഷങ്ങളായി റിപ്പോർട്ട് ചെയ്തുവരുന്ന യൽദ 2022ലെ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തതിനിടെ അറസ്റ്റിലായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമ സംഘടനകൾ വ്യക്തമാക്കി. 2025ലെ ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു.

